ന്യൂഡൽഹി: തമിഴ്നാട് രാഷ്ട്രീയത്തെ പിടിച്ചുലച്ചുകൊണ്ട് മുൻ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. അണ്ണാമലൈ പാർട്ടിയിൽ നിന്നും രാജിവെച്ചതായി സൂചന. ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബിനുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് അണ്ണാമലൈ രാജിക്കത്ത് കൈമാറിയതായുള്ള റിപ്പോർട്ടുകൾ. വൈകിട്ട് നാല് മണിക്ക് അദ്ദേഹം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തുമെന്നാണ് വിവരം. അമിത് ഷായുമായുള്ള കൂടിക്കാഴ്ചയ്ക്ക് പിന്നാലെ അന്തിമ തീരുമാനം അണ്ണാമലൈ പ്രഖ്യാപിച്ചേക്കും.
തമിഴ്നാട് ബിജെപി അധ്യക്ഷ സ്ഥാനത്തുനിന്ന് മാറ്റി പകരം നൈനാർ നാഗേന്ദ്രനെ നിയമിച്ചതു മുതൽ അണ്ണാമലൈ പാർട്ടിയിൽ സജീവമായിരുന്നില്ല. ബിജെപിയിൽ തനിക്ക് ഇനി ഭാവിയില്ലെന്ന് വിലയിരുത്തിയ അദ്ദേഹം, സൗഹാർദപരമായ അന്തരീക്ഷത്തിൽ പാർട്ടി വിടാനുള്ള താല്പര്യം ദേശീയ അധ്യക്ഷൻ നിതിൻ നബിനെയും ഓർഗനൈസേഷൻ സെക്രട്ടറി ബി.എൽ. സന്തോഷിനെയും അറിയിക്കുകയായിരുന്നു. സ്വന്തം വഴി തെരഞ്ഞെടുക്കാൻ സമയമായെന്നാണ് മുൻ ഐപിഎസ് ഓഫീസർ കൂടിയായ അണ്ണാമലൈ നേതൃത്വത്തോട് വ്യക്തമാക്കിയത്.
എന്നാൽ, അദ്ദേഹത്തെ പാർട്ടിയിൽ നിലനിർത്താൻ ദേശീയ നേതൃത്വം ഇപ്പോഴും ശ്രമിക്കുന്നുണ്ടെന്നും ദേശീയ തലത്തിൽ വലിയ പദവികൾ വാഗ്ദാനം ചെയ്തേക്കുമെന്നും സൂചനയുണ്ട്. അടുത്ത നിർദേശം ഉണ്ടാകുന്നതുവരെ ഡൽഹിയിൽ തുടരാൻ അണ്ണാമലൈയോട് ബിജെപി നേതൃത്വം ആവശ്യപ്പെട്ടിട്ടുണ്ട്. സിനിമയിൽ നിന്ന് രാഷ്ട്രീയത്തിലെത്തി വിജയ് തമിഴ്നാട് മുഖ്യമന്ത്രിയായതിന് പിന്നാലെ അണ്ണാമലൈയുടെ ഈ പിന്മാറ്റം തമിഴക രാഷ്ട്രീയത്തിൽ വലിയ മാറ്റങ്ങൾക്ക് വഴിവെച്ചേക്കും.